theflashnews.blogspot.com

Wednesday, 5 January 2022

സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടെങ്കിൽ മുൻകരുതൽ നല്ലതാ


സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടെങ്കിൽ   നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഒരു മുൻ കരുതൽ നല്ലതാ!!!ചിപ്പിയിൽ നിന്നും എടുക്കുന്ന മുത്തും അതേ. ഏഴു അഴകാണതിനു, മാലയായ് കോർത്താൽ അതി മനോഹരമാണു. അതു അതിശയിപ്പിക്കുന്ന തിളക്കമാർന്നതാണു. പരൽ മീൻ കണ്ണുകളെപ്പോലെ വെട്ടി വെട്ടി തിളങ്ങുന്നവയാണു..... 

 2️⃣എന്നാലും കൈയ്യിൽ നിന്നും ഊർന്നു ആ ആഴിയിൽ തന്നെ അതു നഷ്പ്പെട്ടാൽ തിരഞ്ഞു കണ്ടു പിടിച്ചു എടുക്കുക മനുഷ്യപ്രയത്നം കൊണ്ടു അസാദ്ധ്യമാണു. ഏങ്ങലടിച്ചു കരഞ്ഞിട്ടും, അലമുറയിട്ടു, ഒപ്പാരിയിട്ടു നിലവിളി കൂട്ടിയിട്ടും കാര്യോന്നൂല്ല്യ. ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ ഈശ്വരേച്ഛക്കു വളരെ വലിയ പ്രാധാന്യം ഉണ്ടു. മതവിശ്വസങ്ങൾ ഏതായിരുന്നാലും ശരി.   വളരെ മുൻപ് high school classil പഠിക്കുന്ന കാലത്തു പൂച്ചകുട്ടികളോട് അതിയായ ഭ്രമമുണ്ടായിരുന്ന കാലം. എന്തിനേം അദമ്മ്യമായി സ്നേഹിക്കാനും, സ്നേഹിക്കപെടാനും കൊതിച്ചിരുന്ന കാലം. ചലച്ചിത്രങ്ങളേയും,  സകലചലച്ചിത്ര താരങ്ങളെയും അടുത്തു നിന്നു കണ്ടിരുന്ന കാലം. ചലച്ചിത്ര പ്രസിദ്ധരുടെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിൽ യാതൊരു പകിട്ടും തോന്നാതിരുന്ന ഒരു കാലം. പൂച്ചകുട്ടികളോടായിരുന്നു ഭ്രമം .....അതിനായി കൂടെ അന്നു പഠിച്ചിരുന്ന സകലവനോടും ചോദിച്ചു. വീട്ടിലോട്ടു വന്നാൽ ചേലുള്ള ഒരു പൂച്ചകുഞ്ഞിനെ സംഘടിപ്പിച്ചു തരാവോന്നു. ഒരുത്തൻെറ വീട്ടിലും കുട്ടിപൂച്ചയില്ല....നല്ല അസ്സല് അൽസേഷ്യൻ പട്ടി കുട്ടികളുണ്ടു. ക്രോസ്സു ആണു ഫ്രീ യായിട്ടു തരാം എന്നു സകലവനും ഏറ്റു. ഈ ക്രോസ്സിൻെറ അർത്ഥം അന്ന് അറിയുമായിരുന്നില്ല. പിതാവിന്റെ തൊഴിൽ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം ആയിരുന്നതു കൊണ്ടു ആകെ അറിയുന്ന ക്രോസ്സ്, റെയിൽവേയുടെ ലെവൽ ക്രോസ്സ് മാത്രമായിരുന്നു. പിതാവിന്റെ പക്കൽ നിന്നും ഗേറ്റ് കീപ്പർ വന്നു ലെവൽക്രോസ് കീയും സിഗ്നൽമാൻ വന്നു സിഗ്നൽ കീയും ഒപ്പിട്ടു വാങ്ങുമായിരുന്നു. റെയിൽവേ ഗേറ്റ് അടക്കാൻ. സിഗ്നൽ പച്ച നിറമാക്കാൻ .  തൊട്ടു മുൻപിലെ സ്റ്റേഷനിൽ ട്രയിൻ എത്തി എന്ന അറിയിപ്പ് വന്നാലുടനേ പിതാവും സകല സ്റ്റാഫും അലർട്ട് ആവണതു എന്നും ഞാൻ ഞാൻ നോക്കി നിൽക്കും.   

3️⃣പിൽക്കാലത്ത് മനസ്സിലായി.------അസ്സലു സമ്മന്തം കൂട്ടണ പണിയാണു  പിള്ളാര് പറഞ്ഞ ഈ  ക്രോസ്സെന്നു. അന്നു ആലോചിച്ചു നോക്കിയിട്ടുണ്ടു. മനുഷ്യർക്ക് എന്തു ചെയ്യുമെന്നു..മനുഷ്യനിൽ നിന്നും വല്ല പൊമേറിയനേയോ, ലാബ്രഡോറിനേയോ,, ജർമ്മൻ ഷെപ്പേഡിനേയോ, പൂഡിലിനേയോ, ബുൾഡോഗിനേയോ സംഘടിപ്പിക്കുമായിരിക്കുമെന്നു- പിന്നെ സ്വയം ചിരിക്കും.  കൂട്ടുകാരായ ആ കുട്ടികളുടെ വീടുകളൊക്കെ പോലീസ് ക്വർട്ടഴ്സുകളിലാണു. അതു പാളയത്തു ഐ.ജി ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റേഡിയത്തിനു പിന്നിൽലാണു. പാളയം  ബ്രിഗേഡ് ലൈൻ എന്നാണു ആ സ്ഥലത്തിനു പേരു..  അതുവരെ പോയാൽ മതി. ഇസ്ലാം മത വിശ്വാസികൾക്കു പട്ടിക്കാര്യം നടക്കില്ല. നായയെ വളർത്തണതു അക്കാലത്ത് കടുത്ത ഹറാമാണു. നായയെ തൊട്ടാൽ. കുളിക്കണം.  ഏഴു തവണ കുളിക്കണമെന്നാണു പ്രമാണം. മലക്കുകളും മാലാഖമാരും ബറുക്കത്തും കൊണ്ടു നായയുള്ള വീടിന്റെ പടി ചവിട്ടില്ലാന്നു മതഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ടത്രേ. എന്തായാലും പട്ടി വളർത്താൻ വീട്ടിൽ നിന്നും സമ്മതം കിട്ടില്ല. പോരാത്തതിനു മാമൻെറ ഏക മകളായ  സീനത്തു മുറപ്പെണ്ണിനോടൊപ്പം, നാസറുമായി പട്ടം വാങ്ങാൻ മലിനി പെണ്ണിൻെറ വീടിന്റെ മതിലു ചാടിപ്പോയി  പട്ടികടി തുടയെല്ലിലും കാലിലും കിട്ടിയ മറ്റൊരു ചരിത്രം കഥയായി ദാണ്ടേ വേറേ കിടക്കണൂ....... കറുത്ത പാടായി ശരീരത്തിലും, മനസ്സിലും, ജീവിതത്തിലും. അപ്പോൾ അതും നടക്കില്ല.  സാധാരണ സൽമാ മാമിയുടെ         (അമ്മുമ്മയുടെ സഹോദരീ പുത്രൻെറ ഭാര്യ) വീട്ടിൽ ഒന്നു രണ്ടു പൂച്ചകൾ ഉണ്ട്. വാപ്പാവഴിക്കും ഉമ്മാവഴിക്കും ഏറ്റവും അടുത്ത സ്വന്തക്കാരാണു അവർ. അവർ വയ്ക്കുന്ന മീൻ കറിക്കു നല്ല സ്വാദാണു. അവർക്കും ഹോട്ടലായിരുന്നൂ- പാളയത്തു സലീം ഹോട്ടൽ--.

4️⃣സലീം ഇപ്പോൾ പതിനഞ്ചു വർഷമായി പാളയം മുസ്ലിം ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയാണു.  പാളയം പള്ളി വിചാരിച്ചാൽ അന്നു തലസ്ഥാനത്തു   നടക്കാത്ത യാതൊന്നും ഇല്ല. സകലതും നടക്കും. വീടിന്റെ പിന്നിലാണു സൽമാ മാമിയും മക്കളും  അന്നു താമസം.   ഒരു വീടുപോലെയാണു.
സ്കൂൾ വിട്ടു ഉച്ച ഭക്ഷണത്തിനു എത്തുന്ന എൻെറ സ്വരം കേട്ടാൽ അവർ അപ്പോതന്നെ അവരുടെ വക മീൻകറിവച്ചതു വീട്ടിലെത്തിക്കുമായിരുന്നു. .. സൽമാ മാമി
എന്നോടു വളരെ ഏറേ പ്രിയമുള്ളവരായിരുന്നു സലീമിന്റെ ഉമ്മ ആയ സൽമാമാമിയും, മകൾ ലത്തീഫായും.
 ഓമനത്തമുള്ള ഒരു കുഞ്ഞു പൂച്ചയെ സംഘടിപ്പിച്ചു അവർ കൊണ്ടു തന്നു. പേപ്പർകഷണം ചുരട്ടി ബാൾ രൂപത്തിലാക്കി മുന്നിലിട്ടാൽ ഐ.എം വിജയനെ വെല്ലുന്ന സൂഷ്മതയോടെ തട്ടി കളിച്ചു മുന്നോട്ടു ഓടാൻ ആ പൂച്ചയെ ആരോ പഠിപ്പിച്ചിരുന്നു.....
കുറേ ഏറെ നാൾ കഴിഞ്ഞപ്പോൾ അവൾക്കു എന്നെ ഇഷ്ടമാകാതെ എങ്ങോട്ടോ ചാടിപ്പോയി. പലസ്ഥലത്തും തിരഞ്ഞു. കിട്ടിയില്ല, കണ്ടുമില്ല. സ്കൂൾ വിട്ടു വന്നാൽ പൂർണ്ണ സമയ കളിക്കൂട്ടുകാരി  അവൾ മാത്രമായിരുന്നു.

5️⃣ഒന്നിനോടു അടുത്തു ഇടപഴകുബോൾ നഷ്ടബോധമുണ്ടാകില്ല എന്ന ഉറപ്പുണ്ടാവണമെന്നു
സൽമാമാമി സമാധാനിപ്പിച്ചു.
അറിയുന്ന വീടു വീടാന്തരമൊക്കെ കയറി അന്വേഷിച്ചു. റോഡുകളാകെ തിരഞ്ഞു.
പൂച്ചകളും , നായകളും , മനുഷ്യരും പെൺ വർഗ്ഗമാണെങ്കിൽ ചാടി പോകുമത്രേ.... . ചില മനുഷ്യരുടെ ധാരണകൾ അങ്ങനെയാണു. അല്ല എന്നു നാം സമർത്ഥിക്കാൻ പോയാൽ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നു കാട്ടി നമ്മുടെ നാവടക്കും.
ഏറെ കാലത്തിനു ശേഷം പിന്നെയും കിട്ടി രണ്ടു പൂച്ച കുഞ്ഞുങ്ങളെ. എവിടെന്നോ ഗർഭിണിയായി രണ്ടു കുഞ്ഞുങ്ങളെയും കടിച്ചു പിടിച്ചു എൻെറ ടെറസിൽ കൊണ്ടിട്ടു രണ്ടിനും പാലൂട്ടുമായിരുന്നു. കാറ്റും മഴയത്തും ഒന്നു ചത്തു. മറ്റേ കുട്ടിക്കു പാൽ കൊടുക്കുന്ന ചന്തം എന്നും ഞാൻ നോക്കി നിന്നതു സഹിക്കവയ്യാതെ തള്ളപ്പൂച്ച തന്നെ കുഞ്ഞിനെയും തൂക്കി എങ്ങോട്ടോ ചാടിപ്പോയി...                                പാളയം നിസാർ അഹമ്മദ് 
Copy rights © allrights reserved 
GOOGLE ൻെറ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു❣️

No comments:

Post a Comment