വീടിന്റെ തൊട്ടരികെ കാടുപിടിച്ചു കിടന്ന പറമ്പിൽ പുലിയെയും പുലികുട്ടികളേയും കണ്ടാൽ പിന്നെ സമാധാനത്തോടെ ആരെങ്കിലും പുറത്തിറങ്ങി നടക്കുമോ! വീടിനു പുറത്തേക്കിറങ്ങുമ്പോൾ ചുറ്റും കണ്ണോടിച്ചു പരിസരം നിരീക്ഷിച്ച ശേഷമാണ് വീടിന്റെ വാതിൽ തുറക്കുക. പാലക്കാട് ധോണിക്കു സമീപം അകത്തേത്തറ ഉമ്മിനി പപ്പാടിയിലെ ജനജീവിതമാണ് ഒറ്റ ദിവസം കൊണ്ടു വിറക്കാൻ തുടങ്ങിയതു. റോഡിനു സമീപമുള്ള കാടുപിടിച്ച വീട്ടിലാണ് പുലിയെ കണ്ടത്. ഒലവക്കോട് – ധോണി പ്രധാന പാതയും എൻഎസ്എസ് എൻജിനീയറിങ് കോളജിനും അടുത്താണിതു. വീടുകളും ധാരാളമുണ്ട് . മരണപ്പെട്ട അധ്യാപക ദമ്പതികളുടെ പറമ്പ്, മക്കൾ കേരളത്തിനു പുറത്ത് ജോലിയിലായതിനാൽ കാടുപിടിച്ചു കിടക്കുകയാണ്.
വർഷങ്ങളായി ആരും ശ്രദ്ധിക്കാത്തതിനാൽ കൊടുംകാടിനു സമാനമായി പറമ്പിൽ കാട് വളർന്നു കഴിഞ്ഞു. കാട് സൃഷ്ടിക്കുന്ന ഭീതിക്കപ്പുറം ഈ പറമ്പിൽ നിന്നു സമീപത്തുള്ള പറമ്പുകളിലേക്ക് പാമ്പു പോലും ഇതുവരെ എത്തിയിട്ടില്ല. പ്രദേശത്ത് മയിൽ ഇടയ്ക്കിടെ വരുന്നതിനാൽ പാമ്പുകളെ അതു ഭക്ഷണമാക്കും. അത്തരത്തിൽ ആർക്കും ഉപകാരമില്ലാതെ, ഉപദ്രവമില്ലാതെ കിടന്നിരുന്ന പറമ്പിലാണ് പുലിയെ കണ്ടെത്തിയത്. കാടുപിടിച്ച പറമ്പിന്റെ മേൽനോട്ടക്കാരമായ പൊന്നനാണു ജനുവരി ഒൻപത് വൈകിട്ട് മൂന്നു മണിയോടെ പുലിയെ കണ്ടത്. പറമ്പിലെ കാര്യങ്ങളും റബർ ടാപ്പിങ്ങും നോക്കി നടത്തിയിരുന്നത് പൊന്നനായിരുന്നു. ഗേറ്റ് കടന്നു ചെല്ലുമ്പോൾ വീടിന്റെ ജനലിൽ തട്ടിയപ്പോഴാണ് അകത്തു നിന്നു പുലി പുറത്തേക്കുപോകുന്നത് കണ്ടത്. വർഷങ്ങളായി ഇടിഞ്ഞു പൊളിഞ്ഞ് നശിച്ച നിലയിലാണ് ഈ വീട്. വീടിന്റെ പിന്നിലൂടെ പുലി പുറത്തേക്കിറങ്ങി നടന്നു പോകുമ്പോൾ മറു വശത്ത് ജീവൻ നിലച്ചു പോയ നിലയിലായിരുന്നു 68കാരനായ പൊന്നൻ. ജീവനും കൊണ്ട് പുറത്തേക്കിറങ്ങി അയൽക്കാരോട് പുലിയെ കണ്ടെന്നു പറഞ്ഞെങ്കിലും ആരുംതന്നെ വിശ്വസിച്ചില്ല.
കാടുപിടിച്ച പറമ്പിൽ കയറി നോക്കാൻ ധൈര്യം ആർക്കുമില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്നാണു പരിശോധന നടത്തിയത്. തകർന്ന വീടിന്റെ ഒരു മുറിയിൽ പുലിക്കുട്ടികളെ കണ്ടതോടെയാണ് പൊന്നൻ പറഞ്ഞതു നേരായി. ദിവസവും നടന്നു പോയിരുന്ന വഴിയിൽനിന്നു പത്തു മീറ്ററോളം അകലെ പുലിയുണ്ടായിരുന്ന കാര്യം നാട്ടുകാർ ഇന്ന്ഭയത്തോടെയാണ് ഓർക്കുന്നത്. ജനങ്ങളുടെ ഭയം മനസ്സിലാക്കി വനംവകുപ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ട സ്ഥലത്ത് കെണിക്കൂടു സജ്ജമാക്കി. പുലി കുഞ്ഞുങ്ങളുടെ മൂത്രവും, മലവും മറ്റും ശേഖരിച്ച് കൂട്ടിൽ വച്ചു. തള്ളപുലിക്ക് മണം കിട്ടുന്നതോടെ കൂട്ടിൽ കയറുമെന്നാണു കണക്കുകൂട്ടിയതു. കൂട് അൽപം ചെറുതായതിനാൽ രാത്രി രണ്ടു മൂന്നു തവണ കൂടിനരികെയെത്തിയ പുലി കൂട്ടിൽ കയറാതെ മാറി. വനംവകുപ്പ് കൂടിനു സമീപം സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പുലി രാത്രിയെത്തിയ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു പുലി പ്രദേശം വിട്ടു പോയിട്ടില്ലെന്നു വ്യക്തമായതോടെ നാട്ടുകാർ പേടിയിലാണു. മറ്റൊരു വലിയ കൂടു എത്തിക്കും. ജനങ്ങൾ ജാഗ്രതയായിരിക്കാൻ അഭ്യർത്ഥിക്കുന്നു 🤳BLOGGER,TWITTER
No comments:
Post a Comment