"നിങ്ങളുടെ കവിത വായിച്ചു; മനോഹരം. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം. എഴുത്ത് ഇനിയും തുടരുക."
അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു. ഹൃദയത്തിൽ എവിടെയോ തട്ടിയത് പോലെ. അവൾ മറുപടി കൊടുത്തു.
"ഒരുപാട് നന്ദി...!!"
എഴുത്ത് അവൾ അതുവരെ സീരിയസായി എടുത്തിരുന്നില്ല. സമയം കിട്ടുമ്പോൾ ഗ്രൂപ്പുകളിൽ കയറി വായിക്കും. പിന്നെ എന്തെങ്കിലും രണ്ടുവരി കുത്തിക്കുറിച്ചിടും. പക്ഷെ ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ടാണ്. അവളത് അർഹിക്കുന്നുപോലുമുണ്ടോ എന്നവൾക്ക് സംശയമുണ്ടായിരുന്നു. എന്തായലും ഇനി എഴുതുമ്പോൾ കുറച്ചുകൂടി നന്നായി എഴുതണം. അവൾ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ അടുത്ത കവിത അവൾ പോസ്റ്റ് ചെയ്തു. എന്നിട്ട് പ്രതികരണത്തിനായി കാത്തിരുന്നു. ചിലരൊക്കെ ലൈക് അടിച്ചു പോയി. പക്ഷെ പ്രതീക്ഷിച്ച പ്രതികരണം വന്നില്ല. അടുത്ത നാളേക്കു അവനു ഇടേണ്ട അപ്വഡേറ്റിനായി പഴയ മാസികയിൽ വന്ന പ്രമുഖ എഴുത്തുകാരൻെറ ലേഖനങ്ങൾ അവൾടെ ഇൻബോക്സിൽ അയച്ചു കൊടുത്തു കൊണ്ടു തിരുത്താൻ ആവശ്യപെടുന്നു. വലിയ ഭാഷാ ഗ്രാഹ്യം അവൾക്കു ഇല്ല എന്നു വിലയിരുത്തികൊണ്ടു തന്നെ.
അപ്പോഴാണ് വീണ്ടും ഇൻബോക്സിൽ മെസ്സേജ് വരുന്നത്.
"സമ്മതിച്ചു... വീണ്ടും തകർത്തു... നിങ്ങൾ വളരെ നന്നായി എഴുതുന്നു, തിരുത്തുന്നൂ .
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആയി മാറിട്ടോ.. പിന്നെ.. ഇനി എഴുതുമ്പോൾ,ലൈക്കും, കമ്മൻറും വക്കാൻ മറക്കല്ലേ. എന്നെയും അതിൽ നന്നായി പുകഴ്ത്തി മെൻഷൻ ചെയ്യണേ."
അവൾക്കു ഒരുപാട് സന്തോഷമായി. അവൾ ശരി എന്നു പറഞ്ഞു. തൻറെ കഴിവുകൾ ഭർത്താവ് ഇതുവരെ ഒന്ന് പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിട്ടില്ല. എഴുതിയാൽ വായിക്കാനുള്ള മനസ്സ് പോലും കാണിക്കാറില്ല.
അവർ മെല്ലെ സൗഹൃദം അവിടെ ആരംഭിച്ചു.
ഒരിക്കൽ പോലും അവൻ അവളുമായി മോശമായ രീതിയിൽ സംസാരിച്ചിരുന്നില്ല. അവൻെറ ചാറ്റു ഫ്രണ്ടുസ്ൻെറ ശ്രദ്ധകൂടി അവളിലേക്കവൻ കൊണ്ടുവന്നു... സൗഹൃദകൂട്ടായ്മകളിൽ അവൻെറ വീരസ്യം വിളമ്പുവാൻ.
അതിനിടയ്ക്കാണ്.. അവളുടെ ഫോട്ടോ കാണുവാൻ ആഗ്രഹമുണ്ടെന്ന് അവൻ അറിയിക്കുന്നത്. ആദ്യമൊന്ന് മടിച്ചെങ്കിലും അവൻറെ നിർബന്ധത്തിന് വഴങ്ങി പ്രൊഫൈൽ ഫോട്ടോയായി അവളുടെ ശരിക്കുമുള്ള ഫോട്ടോ വെച്ചു.
അവളുടെ ഇൻബോക്സിലേക്ക് അവന്റെ മെസ്സേജ് കുതിച്ചെത്തി.. "നിങ്ങൾ ഇത്ര സുന്ദരി ആയിട്ടാണോ ഇതുവരെ ഫോട്ടോ വെക്കാത്തെ.. ഒന്നും പറയാനില്ല.. ഞാൻ കണ്ടു ഞെട്ടി.. എന്തൊരു ഭംഗി ആണെന്ന് അറിയാമോ.."
അവളുടെ മനസ്സിൽ സന്തോഷം അലയടിച്ചെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.. "എന്നെ അധികം പൊക്കുകയൊന്നും വേണ്ട.. എനിക്കറിയാം എന്നെപ്പറ്റി.. ഇത് തന്നെ നീ നിർബന്ധിച്ചതുകൊണ്ട് ഇട്ടതാ.. ഞാൻ പ്രൊഫൈൽ ഫോട്ടോ മാറ്റാൻ പോവുകയാ"
"അയ്യോ.. മാറ്റല്ലേ.. പ്ലീസ്.. ദൈവം നിങ്ങൾക്ൾക്കു ഇത്രയ്ക്കു സൗന്ദര്യം തന്നിട്ട് അത് മറച്ചു വെക്കുന്നത്ത് ശരിയല്ല.."
അവൾ ഓർത്തുപോയി.. കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഭർത്താവ് ഇതെല്ലാം മറന്നു പോയിരിക്കുന്നു.. എത്ര നല്ല വസ്ത്രം ധരിച്ചാലും ചോദിക്കാതെ ഒന്നും പറയാറില്ല.. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു വാക്ക് കേൾക്കാൻ..
"ശരി.. മാറ്റുന്നില്ല" അവൾ മറുപടി കൊടുത്തു.
അവൻ പിന്നെയും കൂടുതൽ അടുത്തു. അവളുടെ ഫോട്ടാകളെ പുകഴ്ത്തിയും, അവളുടെ സോഷ്യൽ ആറ്റിട്യൂഡിനെ പ്രശംസിച്ചും ഇടയ്ക്കു സൗന്ദര്യത്തെ പുകഴ്ത്തിയും അവൻ അവളുടെ മനസ്സിലേക്ക് കയറുവാൻ തുടങ്ങി.
ഒരിക്കൽ അവൻ പറഞ്ഞു.."നിങ്ങളുടെ ഭർത്താവിൻറെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ നിങ്ങളെ സ്നേഹിച്ചു കൊന്നേനെ.."
"അതെന്താ..?" അവൾ ചോദിച്ചു..
അതോ.. "ഒന്നാമത് നിങ്ങൾ സുന്ദരിയാണ്.. പിന്നെ നല്ലസ്വതന്ത്ര ചിന്താഗതിക്കാരിയാണു,നിങ്ങളെ പോലെയുള്ള ഒരാളെ കിട്ടിയാൽ എൻറെ ജീവിതം എത്ര മാത്രം സന്തോഷമുള്ളതായിത്തീർന്നേനെ.. എനിക്ക് ഒരു വിഷമമുള്ളത് നിങ്ങളുടെ ഭർത്താവ് ഇതൊന്നും തിരിച്ചറിയുന്നില്ലല്ലോ എന്നതാണ്. തിരിച്ചറിഞ്ഞെങ്കിൽ.. നിങ്ങളെ വിട്ട് എങ്ങും പോവാതെ മുഴുവൻ സമയം നിങ്ങളുടെ കൂടെ ചിലവഴിച്ചേനെ.."
അവൻറെ തമാശ അവൾക്ക് ഇഷ്ടമായി. അവൾ ഒരു സ്മൈലി അയച്ചു കൊടുത്തു.
പിന്നെ പറഞ്ഞു.. "ഇക്ക എന്നെ നന്നായി നോക്കുന്നുണ്ട്.. ഒരുപാട് സ്നേഹമാ.." അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരൽപ്പം വിഷമം തോന്നിയിരുന്നു.
പിന്നെയുള്ള ഇടവേളകളിൽ അവൻ അവളുടെ ഭർത്താവിൻറെ കുറവുകളേയും അവളുടെ കഴിവുകളെയും പറ്റി മാത്രമായിരുന്നു സംസാരിച്ചത്.
അതിനിടക്ക് അവൻ അവളുടെ നമ്പർ വാങ്ങിയിരുന്നു. പിന്നെയുള്ള സമയങ്ങളിൽ അവൻ അവളെ വിളിച്ചുകൊണ്ടേയിരുന്നു. അവൻറെ സംഭാഷണ ശൈലി അത്രത്തോളം മനോഹരമായിരുന്നു. ഓരോ വാക്കിലും സ്നേഹം നിറഞ്ഞിരുന്നു.
അവരുടെ ബന്ധം മെല്ലെ മെല്ലെ വളർന്നു. നേരിട്ട് കാണുവാനുള്ള കാര്യങ്ങൾ അവർ സംസാരിക്കുവാൻ തുടങ്ങി.
അവൾ ആദ്യം എതിർത്തെങ്കിലും അവൻറെ നിർബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ചു. അത്രത്തോളം അവളെ സ്വാധിനിക്കുവാൻ അവന് സാധിച്ചിരുന്നു.
അതിനിടക്ക് അവൻ വരവിൻറെ ഉദ്ദേശ്യലക്‌ഷ്യം അവളെ സൂചിപ്പിച്ചു..
"അങ്ങനെ ഒന്നും പറ്റില്ല.. എനിക്ക് പേടിയാ.. നീ വന്നോ.. അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.." അവൾ അവനോട് പറഞ്ഞു.
എന്തിനാ പേടിക്കുന്നെ?.. നമ്മൾ അല്ലാതെ ആരും ഇത് അറിയാൻ പോകുന്നില്ല. പിന്നെ ഇതിൽ എന്ത് തെറ്റാണുള്ളത്. നിങ്ങൾ അറിയാതെ നിങ്ങളുടെ ഭർത്താവിന് ഇത് പോലെ ആരെങ്കിലും ഉണ്ടെങ്കിലോ?.. അതും പോകട്ടെ.. ഒരു ജീവിതമേ ഉള്ളു.. ഇവിടെ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എവിടെ സന്തോഷിക്കുക?.. കുറച്ചു കുടി കഴിഞ്ഞാൽ പ്രായം കൂടി പ്രാരാബ്ധങ്ങൾ തലയിൽ വന്ന് ജീവിതം മടുക്കും. പിന്നെ ആലോചിച്ചിട്ട് കാര്യമില്ല. ജീവിതം സന്തോഷിക്കേണ്ട സമയത്തു സന്തോഷിക്കണം. ഇപ്പൊൾ ഇതൊന്നും വലിയ കാര്യമല്ല. എല്ലാ ആളുകൾക്കും ഇങ്ങനെയുള്ള ബന്ധങ്ങളുണ്ട്. ഇല്ലാത്തവർ വെറും വിഡ്ഢികളാണ്" അവൻ നന്നായി തൻറെ ഭാഗം അവളോട് അവതരിപ്പിച്ചു.
"എന്നാലും.." അവൾ പാതിവഴിയിൽ പറഞ്ഞു നിർത്തി.
"ഒരു കുഴപ്പവുമില്ല.. ഞാൻ ഈ തിങ്കളാഴ്ച്ച വരാം.. തൻറെ ഹസ്ബൻഡ് ഒമ്പതുമണിക്ക് പോകുമല്ലോ.. ഞാൻ പത്തുമണി ആവുമ്പോഴേക്കും വരാം.." ഇനി അധികം സംസാരിച്ചു കുളമാക്കണ്ട. അവൻ സംസാരം അവിടെ അവസാനിപ്പിച്ചു.
തിങ്കളാഴ്‌ച പത്തുമണി ആയപ്പോൾ അവൻ അവളുടെ വീട്ടിലെത്തി. അവൻ അല്പം ടെൻഷനോടെ കാളിംഗ് ബെൽ അമർത്തി. അവൾ വാതിൽ തുറന്നു. അവൻ പെട്ടന്ന് അകത്തു കയറി.
അവൾ അണിഞ്ഞൊരുങ്ങിയിരുന്നു. അവൻ അവളെ ശരിക്കുമൊന്ന് നോക്കി. അവൾ നാണം കൊണ്ട് മുഖം താഴ്ത്തി.
"ഇരിക്കൂ.." അവൾ അവനോട് പറഞ്ഞു.
അവൻ സോഫയിൽ മെല്ലെ ഇരുന്നു.
"കുടിക്കാൻ എന്താ വേണ്ടത്..?"
"ഹോട്ട്.." കള്ള ചിരിയോടെ അവൻ പറഞ്ഞു. അവൾ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു.. "അല്ലെങ്കിൽ ഇപ്പൊ ഒരു ഗ്ലാസ് വെള്ളം മതി.. "
അവൾ ഒരു ഗ്ലാസ് വെള്ളമെടുത്തു. മെല്ലെ നടന്നു അവൻറെ മുന്നിലുള്ള സോഫയിൽ ഇരുന്നു. അവൾ പറഞ്ഞു..
"എനിക്കെന്തോ പേടി പോലെ.."
"എന്തിന്.. ഇതൊന്നും തെറ്റല്ല.. നമ്മൾ മനുഷ്യരല്ലേ?.. വികാരവും വിചാരവുമുള്ളവർ.. ഉള്ളിലെ ആഗ്രഹം എന്തിനാ അടക്കി വെക്കുന്നത്?.. നാളെ നമ്മൾ മരിച്ചു പോയാലോ.. തീർന്നില്ലേ എല്ലാം.. ഒരാളുടെ ജീവനും ഒരു ഉറപ്പും ഇല്ല.. ഉള്ള സമയം സന്തോഷിക്കുക.. അത്ര മാത്രം"
"എന്നാലും.."
"ഒരു എന്നാലും ഇല്ല.. എനിക്ക് പെട്ടന്ന് പോവണം.. " അവൻ ചിരിച്ചു.
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ..". അവൾ അവൻറെ മുഖത്തുനോക്കി.
"നിങ്ങളുടെ ഭാര്യ ഇങ്ങനെ ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ..?"
അവൻ ഒന്നാലോചിച്ചു.. ഒരു കുടുക്കാണ്.. "അവൾ ഞാൻ അറിയാതെ ചെയ്താൽ.. എനിക്കെന്താ ചെയ്യാൻ പറ്റുക..?"
"ശരി.." അങ്ങനെ ചെയ്തെന്നു നിങ്ങൾ അറിഞ്ഞാൽ അവളെ കുറ്റപ്പെടുത്തുമോ?..
അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു.. "അറിയില്ല.."
"ശരി.. അത് പോട്ടെ.. നിങ്ങളുടെ ഉമ്മാക്ക് ഇതുപോലെ ഒരു ബന്ധം ഉണ്ടായിരുന്നുവെന്നറിഞ്ഞാൽ.. നിങ്ങളുടെ പ്രതികരണം എന്തായിരിക്കും..?"
അവൻറെ മുഖം മെല്ലെ മാറി.. കണ്ണുകൾ ചുവന്നു.. ചുണ്ടുകൾ വിറക്കുവാൻ തുടങ്ങി.. അതുകണ്ടപ്പോൾ അവൾ പറഞ്ഞു.. "ദേഷ്യപ്പെടണ്ട നാളെ എൻറെ കുട്ടികൾ എന്നെപറ്റി അങ്ങനെ അറിഞ്ഞാലോ എന്നു കരുതിയാണ് ചോദിച്ചത്.."
"ഇതിൽ തെറ്റില്ല എന്നു പറഞ്ഞ നിങ്ങൾക്ക് തന്നെ ഇങ്ങനെ ദേഷ്യം വന്നാൽ.." അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
പെട്ടന്നാണ് ഒരാൾ അകത്തുനിന്ന് പുറത്തേക്കു വന്നത്.. വന്നപാടെ പറഞ്ഞു.. "സോറി, ഉറങ്ങിപ്പോയി.. ഇയാൾ വരുമെന്ന് പറഞ്ഞിരുന്നു.. അതുവരെ ഉറങ്ങാമെന്ന് കരുതി.. എടീ!!.. നീയെന്താ എന്നെക്കാൾ നിന്നെ സ്നേഹിക്കാനറിയാവുന്ന ആൾ ഇവിടെ വന്നിട്ട് എന്നെ വിളിക്കാതിരുന്നേ?.."
അവൻ ഷോക്കേറ്റ പോലെ അങ്ങനെ ഇരുന്നു.. പിന്നെ മെല്ലെ വിയർക്കുവാൻ തുടങ്ങി.. മുന്നിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിക്ക് കുടിച്ചു..
അവൾ പറഞ്ഞു.. "ഇപ്പൊ എല്ലാ കാര്യവും മനസ്സിലായല്ലോ. പൊതുവെ നിങ്ങൾക്കെല്ലാം വിവാഹം കഴിഞ്ഞ സ്ത്രീകളെപ്പറ്റി ഒരു തെറ്റിദ്ധാരണയുണ്ട്.. ഭാര്യാഭർതൃ ബന്ധം എന്നാൽ സെക്സ് മാത്രമല്ല.. അതിനു ഒരുപാട് അർത്ഥമുണ്ട്.. പിന്നെ എൻറെ കവിതയുടെ നിലവാരം എനിക്കറിയാം.. നിങ്ങളുടെ കമന്റ് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു നിങ്ങൾ നല്ല ചൂണ്ടയാണ് ഇടുന്നതെന്ന്.. പിന്നെ നിങ്ങളെ ഇവിടെ വരുത്തിയത് ഒന്നോർമിപ്പിക്കാനാണ്.. നിങ്ങൾ വിരിച്ച വലയിൽ ഒരുപാട് പെണ്ണുങ്ങൾ വീണിരിക്കാം.. വീഴുകയും ചെയ്യും.. പക്ഷെ ഒന്നോർക്കണം.. അവർക്കുമുണ്ട് കുടുംബം.. ചിലരെ പറ്റിക്കുവാൻ എളുപ്പമാണ്.. അത് നിങ്ങൾ മിടുക്കനായതിനേക്കാൾ അവർ പാവങ്ങൾ ആയതുകൊണ്ടാണ്.. ഇനിയെങ്കിലും നന്നാവുക.. സ്വന്തം ഉമ്മയെ സഹോദരിയെ ഭാര്യയെ ഓർത്തെങ്കിലും.."
അവൻ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്നു...
പുറകിൽ നിന്നും അവളുടെ ഭർത്താവ് മെല്ലെ വിളിച്ചു പറഞ്ഞു .....
"പിന്നെ ആ കവിത അവൾ എഴുതിയതല്ല.. ഞാൻ എഴുതിയതാട്ടോ..."
പറഞ്ഞു പറ്റിക്കുവാൻ എളുപ്പമായതുകൊണ്ട് പലവിധ കുറുക്കൻ ബുദ്ധിയുമായി പലരും നിങ്ങളുടെ പിന്നാലെ കൂടിയേക്കാം. എന്നാൽ ഓർക്കുക സഹോദരിമാരേ.. നമ്മുടെ ചുറ്റും മാന്യത ചമഞ്ഞു നടക്കുന്ന കഴുകന്മാരുണ്ട്. ഒരു ദുർബല നിമിഷത്തിൽ നിങ്ങളവന് അയച്ചുപോയ മെസ്സേജിൻറെ സ്ക്രീൻഷോട്ട് മതിയാകും നിങ്ങളെയവന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുവാൻ. ആ സൗഹാർദ്ദ സമയത്തു വിട്ട സ്ക്രീൻ ഷോട്ടുകൾ ഗൾഫിലും, യൂട്യൂബ്ലിലും പലകൈകൾ മറിഞ്ഞു ചുറ്റി തിരിഞ്ഞു ആവേശത്തോടെ ധാരാളം ആളുകൾ രസിച്ചു ഷെയർ ചെയ്യുന്നൂ എന്നതു മറക്കാതിരിക്കുക.
തോറ്റു പോകരുത് ഇത്തരം മാന്യന്മാർക്ക് മുന്നിൽ തോൽക്കാനുള്ളതല്ല സ്ത്രീയുടെ മാനം. നവമാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയവ ഉപയോഗിക്കുന്ന സഹോദരിമാർ സ്വയം സൂക്ഷിക്കുവാൻ തുടക്കത്തിലേ ശ്രദ്ധിക്കുക.



